Saturday, October 13, 2012

ഒരാണ്‍മാവും, ഒരു പെണ്‍മാവും..



കുന്നിന്‍ പുറത്തുണ്ട് മാവുകള്‍ രണ്ട്,
ഒന്നാണ്, 
മറ്റേതു പെണ്ണും.

ഒന്നിച്ചു കുന്നിന്‍പുറത്തു നില്‍ക്കുമ്പോഴും
രണ്ടിനും കണ്ണ് താഴോട്ട്.

കാറ്റത്തുലഞ്ഞും മഴപ്പെയ്ത്തിലാടിയും
പൊന്‍വെയില്‍ കൊണ്ടാല്‍ ചിരിച്ചും,
താഴെയുണ്ടായിരം മാവുകള്‍
പാതിയും പെണ്ണുങ്ങള്‍,
ബാക്കിയാണുങ്ങള്‍.

ഒരു നാള്‍,
കുന്നിന്‍പുറത്തെയാണ്‍മാവിന്റെ ചിന്തയില്‍
നിന്നുകൊണ്ടാരോ മൊഴിഞ്ഞു -
"എത്രയേകാന്തമീ കുന്നിന്‍പുറം,
എത്ര സുന്ദരം താഴ്വാരഭൂമി.
എത്രയാണ്‍മാവുകള്‍,
എത്ര പെണ്‍മാവുകള്‍
എത്ര വ്യത്യസ്തരൂപങ്ങള്‍
എത്ര മാമ്പൂവുകള്‍,
എത്ര പൂമ്പാറ്റകള്‍
എത്ര വ്യത്യസ്തഭാവങ്ങള്‍. "

പിന്നീട്,
കുന്നിന്‍പുറത്തെയാണ്‍മാവു മാത്രം
മെല്ലെ കുന്നിറങ്ങാന്‍ തുടങ്ങുന്നു.
ആയിരം മാവുകള്‍
പൂത്തുല്ലസിക്കുന്ന
താഴവാരമെത്തി നില്‍ക്കുന്നു.

ഇവിടെ,
ഹാ, എത്ര പെണ്‍മാവുകള്‍
പക്ഷെ, എല്ലാത്തിനും കണ്ണു മുകളിലേക്ക് !
പെണ്‍മാവൊന്നില്‍
ചെമ്മാമ്പഴങ്ങള്‍
ഒന്നിനും പക്ഷെ, മുഴുപ്പില്ല
പിന്നീടൊന്നില്‍
വന്‍മാമ്പഴങ്ങള്‍,
ഒന്നിനുമെന്നാല്‍ മധുരമില്ല
പിന്നൊരു മാവിലോ
തേന്‍മാമ്പഴങ്ങള്‍,
കഷ്ടം, പുഴുവരിക്കുന്നു.

കുന്നിന്റെ താഴെയുണ്ടേറെയാണ്‍മാവുകള്‍
കണ്ണുകളെല്ലാം മേലോട്ട്.
ആയിരം കണ്ണുകള്‍,
കാഴ്ചയോരോന്നിലും
കുന്നിന്‍പുറത്തെ പെണ്‍മാവ് !
ചുറ്റും നടക്കുന്ന
കാര്യങ്ങള്‍ കാണുന്ന
കണ്ണുകള്‍ ഒന്നിനുമില്ലത്രേ !

നേരം പുലര്‍ന്നപ്പോള്‍,
ആണ്‍മാവ് വീണ്ടും
ആ കുന്നിന്‍പുറത്തേയ്ക്ക് പോകുന്നൂ.
ഒറ്റയ്ക്ക് കുന്നിന്‍പുറത്തു നിന്നീടുന്ന
പെണ്‍മാവിനോടൊത്ത് ചേരുന്നു !

No comments:

Post a Comment

Please do post your comments here, friends !