Thursday, March 14, 2013


1.

"കൊടും വേനലിലും ചിലര്‍
തണുത്തിരിക്കുന്നതു കൊണ്ടല്ലേ
ഭൂമിക്കിത്ര പൊള്ളുന്നത്?"

2.

"
‎"നിങ്ങളെനിക്കു പെണ്ണു തരുമായിരുന്നോ?"
ഹൃദയമില്ലാത്തവരെ പേറി
കണ്ണുകാണാത്ത തീവണ്ടികള്‍
തലങ്ങും വിലങ്ങുമോടുന്ന
റെയില്‍പ്പാളത്തിനടുത്തു നിന്ന്
ചോരപുരണ്ട വേഷം ധരിച്ച
ഒരൊറ്റക്കയ്യന്റെ ചോദ്യം.

"മനുഷ്യനായി കഴിയാന്‍ മണ്ണു തരുമായിരുന്നോ?"
സമയമില്ലാത്തവരുടെ നഗരത്തില്‍
ചിന്ത മരിച്ച മനസ്സുകള്‍ പോലെ
തളംകെട്ടിയ മാലിന്യച്ചാലിനു മുകളില്‍
പന്നികളോടൊപ്പം ജീവിക്കുന്ന ചെറുപ്പക്കാരുടെ ചോദ്യം.
കൈയില്‍ രക്തമിറ്റുന്ന ഇരുമ്പുദണ്ഡിന്‍റെ തിളക്കം.

"ഇണചേരാന്‍ സ്വന്തമായി ഒരു മൃഗത്തെയെങ്കിലും?"
നാടെന്നും വീടെന്നും
ബന്ധമെന്നും കരുണയെന്നും കേട്ടിട്ടില്ലാത്തവന്‍
ബാല്യം വിടാത്ത ഒരു ഞരക്കം പോലെ
കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ചോദ്യം.

ക്രൂശിതനായ അസമത്വത്തിന്റെ
പ്രതീകാത്മകമായ കോലങ്ങളും പേറി
ചില ചോദ്യങ്ങള്‍ ജാഥയായി വരാറുണ്ട്.

ഈ ബഹളങ്ങള്‍ക്കിടയില്‍
നമ്മളൊന്നും അതു കാണാറില്ലെന്നേയുള്ളൂ.

"വരിയുടയ്ക്കണോ അതോ തൂക്കിക്കൊല്ലണോ"
എന്ന വിഷയത്തില്‍
ചര്‍ച്ച നടത്തുകയാണല്ലോ ഇപ്പോളും നമ്മള്‍.
"


3.

"നാടകം തീര്‍ന്നു,
തിരശ്ശീല വീണതിന്‍
മുന്‍പിലിരിക്കും ജനങ്ങളേ
നിങ്ങള്‍ തന്‍ നാടകക്കാഴ്ച കഴിഞ്ഞുവെന്നാകിലും
ഇത്തിരശ്ശീലയ്ക്കു പിന്നില്‍ നടിപ്പവര്‍ക്കെത്രയോ
വേദികള്‍ ബാക്കിയാണിപ്പൊഴും"

4.

നിന്റെ മനസ്സിലെ വീട്
ഞാന്‍ എന്നിറക്കി വയ്ക്കും
നമ്മുടെ മണ്ണിലേക്ക് ?"

5.

"‎"ഇന്നെന്തു ദുരിതമാണെന്റെ
ദേഹത്തു നീ ചുട്ടികുത്തീടുവാന്‍ പോകുന്നതെ"ന്നൊരു
ചോദ്യം തൊടുത്തപോല്‍
അച്ചടിയന്ത്രത്തിന്‍ കീഴെ മലര്‍ന്നു കിടപ്പൂ
വിതരണം ചെയ്യപ്പെടേണ്ട കടലാസു ചീന്തുകള്‍"

6.

ഓരോ നിലാവും ചിരിച്ചു മായുമ്പൊഴും
ഓരോ വചസ്സും പറഞ്ഞു തീരുമ്പൊഴും
നമ്മളില്ലാത്തതാം ലോകത്തിലേക്കൊരു
നവ്യമാം വാതില്‍ തുറക്കുകയാണു നാം."

No comments:

Post a Comment

Please do post your comments here, friends !