Sunday, May 12, 2013

1.

നോക്കി നില്‍ക്കുമ്പോളെന്റെ മുന്നിലെ പുഴ വറ്റി-
പ്പാഴ്മണല്‍ക്കൂമ്പാരമായ് ലോറിയില്‍ കയറുന്നു. 
വീട്ടിലെത്തുമ്പോള്‍ മണല്‍ കൂടെ വന്നിറങ്ങുന്നു 
തെക്കുഭാഗത്തെപ്പൊട്ടക്കുളത്തില്‍ നിറയുന്നു.
അഞ്ചു സെന്റില്‍ നിന്നല്പം പോലുമേ കുറയാത്ത
സുന്ദരന്‍ പ്ലോട്ടാകുന്നു തെക്കിലെ പൊട്ടക്കുളം.

2.

ഞാറ്റുവേലയായ്,
വിരല്‍ രണ്ടായി മുറിച്ചതു രണ്ടുമീ 
മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ മുളയ്ക്കും പോല്‍
എന്‍ വിരല്‍ മുളപ്പിച്ചിട്ടെന്തു ചെയ്യാനാണിപ്പോള്‍ 
അങ്കിള്‍സ് കിച്ചണില്‍ 
ഫിംഗര്‍ ഫ്രൈ തയ്യാറിരിക്കുമ്പോള്‍ 
അതിനാല്‍, 
മൂവാണ്ടനോടാംഗ്യത്തില്‍ കല്‍പ്പിക്കുന്നു 
മാവു ചൂളുന്നു, 
മണ്ണില്‍ മലര്‍ന്നു കിടക്കുന്നു 
നാലു പാണ്ടികള്‍,
രണ്ടു വാളുകള്‍ മാവിന്‍ കൊമ്പില്‍
തലങ്ങും വിലങ്ങുമായ്
വരഞ്ഞു തിമര്‍ക്കുന്നു
ലോഡുവണ്ടിയില്‍
പാവം മാവു പോകുമ്പോളെന്റെ
കീശയില്‍ കടലാസുഗാന്ധികള്‍ ചിരിക്കുന്നു

3.


കാത്തിരിക്കാറുണ്ടു ഞാന്‍
വെയില്‍ മങ്ങുവാന്‍
ഉഷ്ണനേരങ്ങള്‍ക്കവസാനമാകുവാന്‍
ഇക്കൊടും മാരിയൊരു ചാറ്റലായ് മാറുവാന്‍
ഇത്തിരിപ്പൊന്‍വെയില്‍
കൊണ്ടു ചൂടേറ്റുവാന്‍
എങ്കിലും കാത്തിരിക്കാറില്ലൊരിക്കലും
നീയാം മഴപ്പെയ്ത്തു തീരുന്ന നാളിനെ
ഇല്ല,
ഞാന്‍ കാത്തിരിക്കാറില്ല
നിന്നിലെ വേനല്‍ മാഞ്ഞീടുവാന്‍,
എത്ര വിയര്‍ക്കിലും!



4.

എത്ര പെയ്തിട്ടും തോരാതെ
ഒരു മഴയുണ്ടത്രേ അവിടെ ബാക്കി.
ഇവിടെയാണെങ്കില്‍
എത്ര വിളിച്ചിട്ടും വിളി കേള്‍ക്കാത്ത
ഒരിക്കലും പെയ്തൊഴിയാത്ത
മഴമേഘങ്ങള്‍ വിയര്‍പ്പിക്കുകയാണ്.

അവിടെയുണ്ട് ...
എത്ര ഒഴുകിയിട്ടും വറ്റാത്ത
വാക്കുകളുടെ ഒരു നദി.
ഇവിടെയാണെങ്കില്‍
ഒരുറവ പോലുമില്ലാതെ
അതു പണ്ടേ വരണ്ടു പോയിരിക്കുന്നു.

അവിടെ മരുഭൂമിയിലെന്നും
പ്രതീക്ഷയുടെ പൂക്കള്‍ വിരിയാറുണ്ടത്രേ.
ഇവിടെ പൂച്ചെടികളെല്ലാം
പണ്ടേ കരിഞ്ഞുപോയിരിക്കുന്നു.

അവിടെയുണ്ടത്രേ
മനസ്സിലൊരു പേരില്ലാഗ്രാമത്തിന്റെ പച്ചപ്പ്‌.
ഇവിടെയാണെങ്കില്‍
ഇരുട്ടിയാലും ഉറങ്ങാത്ത,
പറിച്ചുവെച്ചാലും വേരു പിടിക്കുന്ന
ഒരു നഗരത്തെ മനസ്സില്‍ പേറിയാണ് എന്നും നടപ്പ്.

5.


ആനകള്‍,
ഉത്സവമേളപ്പെരുക്കത്തിന്‍ താളങ്ങള്‍,
സൌഹൃദമൂട്ടുന്ന വേളകള്‍,
ഒന്നുമേയില്ലായിരുന്നെങ്കില്‍
എത്രയ്ക്കസഹ്യമായേനെയീ
വേനലിന്‍ താണ്ഡവം !

#നാട്ടിലെ വേനല്‍ച്ചൂടില്‍ പുറത്തിറങ്ങാന്‍ മടിക്കുന്നവരെ വിളിച്ചിറക്കാന്‍ വേണ്ടിയാകാം ഉത്സവങ്ങളുണ്ടായത്.

No comments:

Post a Comment

Please do post your comments here, friends !